കെ വി ജയരാജൻ: പ്രതികരണം

ശ്രീ കെ വി ജയരാജൻ സായാഹ്നയ്ക്കു് അയച്ച ഒരു മെയിലിൽ നിന്നു്:

സാഹിത്യ വാരഫലം അതിന്റെ പേര് കൊണ്ട് അത്ര ആധുനികമല്ലെങ്കിലും അതിലെ പുസ്തകവിചാരം ആധുനികവും ആഗോള പരവുമാണ്. അത് മലയാളത്തിന്റെ സാഹിത്യവട്ടത്തെ വലിയ ചക്രവാളത്തിലേക്ക് രസം പറഞ്ഞ് കൊണ്ടുപോയി.

എഡിറ്റ് ചെയ്യാത്ത സാഹിത്യവാരഫലം സമ്പൂർണ്ണകൃതി പ്രകാശിതമാവണമെന്നാണ് എന്റെ കൊതി. സഞ്ജയൻ സമ്പൂർണ്ണം പലരും ഇറക്കി. ഇന്ന് ആളുകൾ പേടിക്കുന്ന സാഹിത്യകാരന്മാരെ ഓരോ തരത്തിൽ കൊട്ട് കൊടുത്തതു കൊണ്ട് സാഹിത്യവാരഫലം അങ്ങനെത്തന്നെ പ്രസിദ്ധീകരിക്കുന്നതിൽ പ്രസാധകന്മാർക്ക് മടി ഉണ്ടാകാം. നഷ്ടഭയവും ഉണ്ടാകാം.

സായാഹ്നയുടെ പ്രസിദ്ധീകരണങ്ങൾ മികച്ചവയാണ്. സർക്കുലേഷന്റ പിറകെ പോകാതിരുന്നാൽ മലയാളത്തെ സ്നേഹിക്കുന്നവർ കൂടെ വരും.

കെ പി നിർമ്മൽ കുമാറിന്റെ ഭാരത പുനരാഖ്യാനം കണ്ടു. പലതരം ആഖ്യാനങ്ങൾ കണ്ടിട്ടുണ്ട്. ഇത് അരോചകമായിപ്പോയി. അയാളുടെ തന്നെ രാമായണത്തെ ഉപജീവിച്ചുള്ള നോവലും ഇതിഹാസത്തെ ബലാൽസംഗം ചെയ്തതുപോലെ അനുഭവപ്പെട്ടു. ഈ പുസ്തകം ഖണ്ഡശ്ശ വന്നത് മാധ്യമം ആഴ്ചപതിപ്പിലാണെന്നത് യാദൃശ്ചികമല്ലെന്നു തോന്നുന്നു.

കെ പി നിർമ്മൽ കുമാറിന്റെ ജലം എന്ന കഥാസമാഹാരം എന്റെ കൗമാരകാലത്ത് വായിച്ച് ഞാൻ അന്തിച്ചു പോയിട്ടുണ്ട്. പുതിയ അനുഭവമായിരുന്നു അത്. ഇന്ന് വായിച്ചാൽ എങ്ങനെ ഇരിക്കുമെന്ന് അറിഞ്ഞു കൂട. എഴുത്തിന് ഇന്ന് അഞ്ച് കൊല്ലത്തെ ആയുസ്സ് പോലുമില്ല. അവിടെയാണ് കൃഷ്ണൻ നായരും സഞ്ജയനും മലയാളത്തിലെ അമരന്മാരായി തുടരുന്നത്.

സായാഹ്നയുടെ പ്രവർത്തനങ്ങൾ വിജയിക്കട്ടെ.

നന്ദി, സ്നേഹം.
Sign In or Register to comment.